Monday, June 7, 2021




                                                 ആത്മോപദേശശതകം



അറിവിലുമേറിയറിഞ്ഞീടുന്നവൻ ത-

ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും

കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-

ത്തെരുതെരെ വീണുവണങ്ങിയോതിടേണം.        1


കരണവുമിന്ദ്രിയവും കളേബരം തൊ-

ട്ടറിയുമനേകജഗത്തുമോർക്കിലെല്ലാം

പരവെളിതന്നിലുയർന്ന ഭാനുമാൻ തൻ

തിരുവുരുവാണു തിരഞ്ഞു തേറിടേണം.        2


വെളിയിലിരുന്നു വിവർത്തമിങ്ങു കാണും

വെളിമുതലായ വിഭൂതിയഞ്ചുമോർത്താൽ

ജലനിധിതന്നിലുയർന്നിടും തരംഗാ-

വലിയതുപോലെയഭേദമാ‍യ് വരേണം.        3


അറിവുമറിഞ്ഞിടുമർത്ഥവും പുമാൻ‌ ത-

ന്നറിവുമൊരാദിമഹസ്സു മാത്രമാകും;

വിരളത വിട്ടു വിളങ്ങുമമ്മഹത്താ-

മറിവിലമർന്നതു മാത്രമായിടേണം.        4


ഉലകരുറങ്ങിയുണർന്നു ചിന്ത ചെയ്യും

പലതുമിതൊക്കെയുമുറ്റു പാർത്തുനിൽക്കും

വിലമതിയാത വിളക്കുദിക്കയും പിൻ-

പൊലികയുമില്ലിതു കണ്ടു പോയിടേണം.        5


ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-

ടണമശനം പുണരേണമെന്നിവണ്ണം

അണയുമനേകവികൽപ്പമാകയാലാ-

രുണരുവതുള്ളൊരു നിർവ്വികാരരൂപം?.        6


ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-

ടണമറിവായിതിനിന്നയോഗ്യനെന്നാൽ

പ്രണവമുണർന്നു പിറപ്പൊഴിഞ്ഞു വാഴും

മുനിജനസേവയിൽ മൂർത്തി നിർത്തിടേണം.        7


ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും

നളികയിലേറി നയേന മാറിയാടും

കിളികളെയഞ്ചുമരിഞ്ഞു കീഴ്‌മറിക്കും

വെളിവുരുവേന്തിയകം വിളങ്ങീടേണം.        8


ഇരുപുറവും വരുമാറവസ്ഥയെപ്പൂ-

ത്തൊരു കൊടിവന്നു പടർന്നുയർന്നു മേവും

തരുവിനടിക്കു തപസ്സുചെയ്തു വാഴും

നരനു വരാ നരകം നിനച്ചിടേണം.        9


“ഇരുളിലിരുപ്പവനാര്? ചൊൽക നീ”യെ-

ന്നൊരുവനുരപ്പതു കേട്ടു താനുമേവം

അറിവതിനായവനോടു “നീയുമാരെ”-

ന്നരുളുമിതിൻ പ്രതിവാക്യമേകമാകും.        10


‘അഹമഹ’മെന്നരുളുന്നതൊക്കെയാരാ-

യുകിലകമേ പലതല്ലതേകമാകും;

അകലുമഹന്തയനേകമാകയാലീ

തുകയിലഹമ്പൊരുളും തുടർന്നിടുന്നു.        11


തൊലിയുമെലുമ്പുമലം ദുരന്തമന്തഃ-

കലകളുമേന്തുമഹന്തയൊന്നു കാൺക!

പൊലിയുമിതന്യ പൊലിഞ്ഞുപൂർണ്ണമാകും

വലിയൊരഹന്ത വരാ വരം തരേണം.        12


ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-

ന്നകമലരിട്ടു വണങ്ങിയക്ഷമാറി

സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിൻ

മഹിമയുമറ്റു മഹസ്സിലാണിടേണം.        13


ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും

ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം

കപടയതിയ്ക്കു കരസ്ഥമാകുവീലെ-

ന്നുപനിഷദുക്തിരഹസ്യമോർത്തിടേണം.        14


പരയുടെ പാലുനുകർന്ന ഭാഗ്യവാന്മാർ‌-

ക്കൊരുപതിനായിരമാണ്ടൊരല്പനേരം;

അറിവപരപ്രകൃതിക്കധീനമായാ-

ലരനൊടിയായിരമാണ്ടുപോലെ തോന്നും.        15


അധികവിശാലമരുപ്രദേശമൊന്നായ്-

നദിപെരുകുന്നതുപോലെ വന്നു നാദം

ശ്രുതികളിൽ വീണുതുറക്കുമക്ഷിയെന്നും

യതമിയലും യതിവര്യനായിടേണം.        16


അഴലെഴുമഞ്ചിതളാർന്നു രണ്ടു തട്ടായ്-

ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ

നിഴലുരുവായെരിയുന്നു നെയ്യതോ മുൻ-

പഴകിയ വാസന, വർത്തി വൃത്തിയത്രേ        17


അഹമിരുളല്ലിരുളാകിലന്ധരായ് നാ-

മഹമഹമെന്നറിയാതിരുന്നിടേണം;

അറിവതിനാലഹമന്ധകാരമല്ലെ-

ന്നറിവതിനിങ്ങനെയാർക്കുമോതിടേണം.        18


അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ-

ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;

ജഡമിതു സർവ്വമനിത്യമാം; ജലത്തിൻ-

വടിവിനെ വിട്ടു തരംങ്ഗമന്യമാമോ?        19


ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-

ന്നുലകരുരപ്പതു സർവ്വമൂഹഹീനം;

ജളനു വിലേശയമെന്നു തോന്നിയാലും

നലമിയലും മലർമാല നാഗമാമോ?        20


പ്രിയമൊരു ജാതിയിതെൻ പ്രിയം, ത്വദീയ-

പ്രിയമപരപ്രിയമെന്നനേകമായി

പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തൻ

പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം.        21


പ്രിയമപരന്റെയതെൻപ്രിയം; സ്വകീയ-

പ്രിയമപരപ്രിയമിപ്രകാരമാകും

നയമതിനാലെ നരന്നു നന്മ നൽകും

ക്രിയയപരപ്രിയഹേതുവായ് വരേണം.        22


അപരനുവേണ്ടിയഹർന്നിശം പ്രയത്നം

കൃപണത വിട്ടുകൃപാലു ചെയ്തിടുന്നു;

കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-

ന്നപജയകർമ്മമവന്നു വേണ്ടി മാത്രം.        23


അവനിവനെന്നറിയുന്നതൊക്കെയോർത്താ-

ലവനിയിലാദിമമായൊരാത്മരൂപം

അവനവനാത്മസുഖത്തിനാചരിക്കു-

ന്നവയപരന്നു സുഖത്തിനായ് വരേണം.        24


ഒരുവനു നല്ലതുമന്യനല്ലലും ചേർ-

പ്പൊരു തൊഴിലാത്മവിരോധി,യോർത്തിടേണം.

പരനു പരം പരിതാപമേകിടുന്നോ-

രെരിനരകാബ്ധിയിൽ വീണെരിഞ്ഞിടുന്നു.        25


അവയവമൊക്കെയമർത്തിയാണിയായ് നി-

ന്നവയവിയാവിയെയാവരിച്ചിടുന്നു;

അവനിവനെന്നതിനാലവൻ നിനയ്ക്കു-

ന്നവശതയാമവിവേകമൊന്നിനാലെ.        26


ഇരുളിലിരുന്നറിയുന്നതാകുമാത്മാ-

വാണറിവതുതാനഥ നാമരൂപമായും

കരണമൊടിന്ദ്രിയകർത്തൃകർമ്മമായും

വരുവതു കാൺക! മഹേന്ദ്രജാലമെല്ലാം.        27


അടിമുടിയറ്റടിതൊട്ടു മൗലിയന്തം

സ്ഫുടമറിയുന്നതു തുര്യബോധമാകും;

ജഡമറിവീലതു ചിന്ത ചെയ്തു ചൊല്ലു-

ന്നിടയിലിരുന്നറിവല്ലറിഞ്ഞിടേണം.        28


മനമലർ കൊയ്തു മഹേശപൂജ ചെയ്യും

മനുജനുമറ്റൊരു വേല ചെയ്തിടേണ്ട;

വനമലർ കൊയ്തുമതല്ലയായ്കിൽ മായാ-

മനുവുരുവിട്ടുമിരിക്കിൽ മായ മാറും.        29


ജഡമറിവീലറിവിന്നു ചിന്തയില്ലോ-

തിടുകയുമില്ലറിവില്ലറിവെന്നറിഞ്ഞു സർവ്വം

വിടുകിലവൻ വിശദാന്തരംഗനായ് മേ-

ലുടലിലമർന്നുഴലുന്നതില്ല നൂനം.        30


അനുഭവമാദിയിലൊന്നിരിക്കിലില്ലാ-

തനുമിതിയില്ലിതു മുന്നമക്ഷിയാലേ

അനുഭവിയാതതുകൊണ്ടു ധർമ്മിയുണ്ടെ-

ന്നനുമിതിയാലറിവീലറിഞ്ഞിടേണം.        31


അറിവതു ധർമ്മിയെയല്ല, ധർമ്മമാമീ-

യരുളിയ ധർമ്മിയദൃശ്യമാകയാലേ

ധര മുതലായവയൊന്നുമില്ല താങ്ങു-

ന്നൊരു വടിവാമറിവുള്ളതോർത്തിടേണം.        32


അറിവു നിജസ്ഥിതിയിങ്ങറിഞ്ഞിടാനായ്

ധര മുതലായ വിഭൂതിയായി താനേ

മറിയുമവസ്ഥയിലേറി മാറി വട്ടം-

തിരിയുമലാതസമം തിരിഞ്ഞിടുന്നു.        33


അരനൊടിയാദിയരാളിയാർന്നിടും തേ-

രുരുളതിലേറിയുരുണ്ടിടുന്നു ലോകം;

അറിവിലനാദിയതായ് നടന്നിടും തൻ-

തിരുവിളയാടലിതെന്നറിഞ്ഞിടേണം.        34


ഒരു പതിനായിരമാദിതേയരൊന്നായ്

വരുവതുപോലെ വരും വിവേകവൃത്തി

അറിവിനെ മൂടുമനിത്യമായയാമീ-

യിരുളിനെയീർന്നെഴുമാദിസൂര്യനത്രേ.        35


അറിവിനു ശക്തിയനന്തമുണ്ടിതെല്ലാ-

മറുതിയിടാം സമയന്യയെന്നിവണ്ണം

ഇരുപിരിവായിതിലന്യസാമ്യമാർന്നു-

ള്ളുരുവിലമർന്നു തെളിഞ്ഞുണർന്നിടേണം.        36


വിഷമതയാർന്നെഴുമന്യ വെന്നുകൊൾവാൻ

വിഷമമഖണ്ഡവിവേകശക്തിയെന്ന്യേ;

വിഷമയെ വെന്നതിനാൽ വിവേകമാകും

വിഷയവിരോധിനിയോടണഞ്ഞിടേണം.        37


പലവിധമായറിയുന്നതന്യയൊന്നായ്

വിലസുവതാം സമയെന്നു മേലിലോതും

നിലയെയറിഞ്ഞു നിവർന്നു സാമ്യമേലും

കലയിലലിഞ്ഞു കലർന്നിരുന്നിടേണം.        38


അരുളിയ ശക്തികളെത്തുടർന്നു രണ്ടാം

പിരിവിവയിൽ സമതൻവിശേഷമേകം;

വിരതി വരാ വിഷമാവിശേഷമൊന്നി-

ത്തരമിവ രണ്ടു തരത്തിലായിടുന്നു.        39


സമയിലുമന്യയിലും സദാപി വന്നി-

ങ്ങമരുവതുണ്ടതതിൻ വിശേഷശക്തി

അമിതയതാകിലുമാകെ രണ്ടിവറ്റിൻ-

ഭ്രമകലയാലഖിലം പ്രമേയമാകും.        40


‘ഇതു കുട’മെന്നതിലാദ്യമാ‘മിതെ’ന്നു-

ള്ളതു വിഷമാ ‘കുട’മോ വിശേഷമാകും;

മതി മുതലായ മഹേന്ദ്രജാലമുണ്ടാ-

വതിനിതുതാൻ കരുവെന്നു കണ്ടിടേണം.        41


‘ഇദമറി’ വെന്നതിലാദ്യമാ ‘മിതെ’ന്നു-

ള്ളതു സമ,തന്റെ വിശേഷമാണു ബോധം;

മതി മുതലായവയൊക്കെ മാറി മേൽ സദ്-

ഗതി വരുവാനിതിനെബ്‌ഭജിച്ചിടേണം.        42


പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം

സുകൃതികൾ പോലുമഹോ! ചുഴന്നിടുന്നു!

വികൃതി വിടുന്നതിനായി വേല ചെയ്‌വീ-

ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം.        43


പല മതസാരവുമേകമെന്നു പാരാ-

തുലകിലൊരാനയിലന്ധരെന്നപോലെ

പലവിധ യുക്തി പറഞ്ഞു പാമരന്മാ-

രലവതു കണ്ടലയാതമർന്നിടേണം.        44


ഒരു മതമന്യനു നിന്ദ്യമൊന്നിലോതും

കരുവപരന്റെ കണക്കിനൂനമാകും;

ധരയിലിതിന്റെ രഹസ്യമൊന്നുതാനെ-

ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം.        45


പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-

ന്നൊരു മതവും പൊരുതാലൊടുങ്ങുവീല

പരമതവാദിയിതോർത്തിടാതെ പാഴേ

പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.        46


ഒരു മതമാകുവതിന്നുരപ്പതെല്ലാ-

വരുമിതു വാദികളാരുമോർക്കുവീല;

പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-

രറിയുമിതിന്റെ രഹസ്യമിങ്ങശേഷം.        47


തനുവിലമർന്ന ശരീരി, തന്റെ സത്താ-

തനുവിലതെന്റെതിതെന്റെതെന്നു സർവ്വം

തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-

ലനുഭവശാലികളാമിതോർക്കിലാരും.        48


അഖിലരുമാത്മസുഖത്തിനായ് പ്രയത്നം

സകലവുമിങ്ങു സദാപി ചെയ്തിടുന്നു;

ജഗതിയിലിമ്മതമേകമെന്നു ചിന്തി-

ച്ചഘമണയാതകതാരമർത്തിടേണം.        49


നിലമൊടു നീരതുപോലെ കാറ്റു തീയും

വെളിയുമഹംകൃതി വിദ്യയും മനസ്സും

അലകളുമാഴിയുമെന്നുവേണ്ടയെല്ലാ-

വുലകുമുയർന്നറിവായി മാറിടുന്നു.        50


അറിവിലിരുന്നൊരഹന്തയാദ്യമുണ്ടായ്-

വരുമിതിനോടൊരിദന്ത വാമയായും

വരുമിവ രണ്ടുലപങ്ങൾപോലെ മായാ-

മരമഖിലം മറയെപ്പടർന്നിടുന്നു.        51


ധ്വനിമയമായ്‌ഗ്ഗഗനം ജ്വലിക്കുമന്നാ-

ളണയുമതിങ്കലശേഷദൃശ്യജാലം;

പുനരവിടെ ത്രിപുടിക്കു പൂർത്തിനല്കും

സ്വനവുമടങ്ങുമിടം സ്വയം പ്രകാശം!        52


ഇതിലെഴുമാദിമശക്തിയിങ്ങു കാണു-

ന്നിതു സകലം പെറുമാദിബീജമാകും;

മതിയതിലാക്കി മറന്നിടാതെ മായാ-

മതിയറുവാൻ മനനം തുടർന്നിടേണം.        53


ഉണരുമവസ്ഥയുറക്കിലില്ലുറക്കം

പുനരുണരുമ്പോഴുതും സ്‌ഫുരിക്കുവീല;

അനുദിനമിങ്ങനെ രണ്ടുമാദിമായാ-

വനിതയിൽനിന്നു പുറന്നു മാറിടുന്നു.        54


നെടിയ കിനാവിതു നിദ്രപോലെ നിത്യം

കെടുമിതുപോലെ കിനാവുമിപ്രകാരം

കെടുമതി കാണുകയില്ല,കേവലത്തിൽ

പ്പെടുവതിനാലനിശം ഭ്രമിച്ചിടുന്നു.        55


കടലിലെഴും തിരപോലെ കായമോരോ-

ന്നുടനുടനേറിയുയർന്നമർന്നിടുന്നു;

മുടിവിതിനെങ്ങിതു ഹന്ത! മൂലസംവിത്-

കടലിലജസ്രവുമുള്ള കർമ്മമത്രേ!        56


അലയറുമാഴിയിലുണ്ടനന്തമായാ-

കലയിതു കല്യയനാദികാര്യമാകും

സലിലരസാദി ശരീരമേന്തി നാനാ-

വുലകുരുവായുരുവായി നിന്നിടുന്നു.        57


നവനവമിന്നലെയിന്നു നാളെ മറ്റേ-

ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ

അവിരതമെണ്ണിയളന്നിടുന്നതെല്ലാം

ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം.        58


അറിവിനെ വിട്ടഥ ഞാനുമില്ലയെന്നെ-

പ്പിരിയുകിലില്ലറിവും, പ്രകാശമാത്രം;

അറിവറിയുന്നവനെന്നു രണ്ടുമോർത്താ-

ലൊരു പൊരുളാമതിലില്ല വാദമേതും.        59


അറിവിനെയും മമതയ്‌ക്കധീനമാക്കി-

പ്പറയുമിതിൻ പരമാർത്ഥമോർത്തിടാതെ,

പറകിലുമപ്പരതത്ത്വമെന്നപോലീ-

യറിവറിയുന്നവനന്യമാകുവീല.        60


വെളിവിഷയം വിലസുന്നു വേറുവേറാ-

യളവിടുമിന്ദ്രിയമാർന്ന തന്റെ ധർമ്മം

ജളതയതിങ്ങു ദിഗംബരാദി നാമാ-

വലിയൊടുയർന്നറിവായി മാറിടുന്നു.        61


പരവശനായ്പ്പരതത്ത്വമെന്റെതെന്നോർ-

ക്കരുതരുതെന്നു കഥിപ്പതൊന്നിനാലേ

വരുമറിവേതു വരാ കഥിപ്പതാലേ

പരമപദം പരിചിന്ത ചെയ്തിടേണം.        62


അറിവിലിരുന്നപരത്വമാർന്നിടാതീ-

യറിവിനെയിങ്ങറിയുന്നതെന്നിയേ താൻ

പരവശനായറിവീല പണ്ഡിതൻ താൻ-

പരമരഹസ്യമിതാരു പാർത്തിടുന്നു!        63


പ്രതിവിഷയം പ്രതിബന്ധമേറി മേവു-

ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;

അതിവിശദസ്മൃതിയാലതീതവിദ്യാ-

നിധി തെളിയുന്നിതിനില്ല നീതിഹാനി.        64


ഒരു കുറി നാമറിയാത്തതൊന്നുമിങ്ങി-

ല്ലുരുമറവാലറിവീലുണർന്നിതെല്ലാം

അറിവവരില്ലതിരറ്റതാകയാലീ-

യരുമയെയാരറിയുന്നഹോ വിചിത്രം!        65


ഇര മുതലായവയെന്നുമിപ്രകാരം

വരുമിനിയും;വരവറ്റുനിൽപ്പതേകം;

അറിവതു നാമതു തന്നെ മറ്റുമെല്ലാ-

വരുമതുതൻ വടിവാർന്നു നിന്നിടുന്നു.        66


ഗണനയിൽനിന്നു കവിഞ്ഞതൊന്നു സാധാ-

രണമിവ രണ്ടുമൊഴിഞ്ഞൊരന്യരൂപം

നിനവിലുമില്ലതു നിദ്രയിങ്കലും മേ-

ലിനനഗരത്തിലുമെങ്ങുമില്ല നൂനം.        67


അരവവടാകൃതിപോലഹന്ത രണ്ടാ-

യറിവിലുമംഗിയാലും കടക്കയാലേ,

ഒരു കുറിയാര്യയിതിങ്ങനാര്യയാകു-

ന്നൊരുകുറിയെന്നുണരേണമോഹശാലി.        68


ശ്രുതിമുതലാം തുരഗം തൊടുത്തൊരാത്മ-

പ്രതിമയെഴും കരണപ്രവീണനാളും

രതിരഥമേറിയഹന്ത രമ്യരൂപം

പ്രതി പുറമേ പെരുമാറിടുന്നജസ്രം.        69


ഒരു രതിതന്നെയഹന്തയിന്ദ്രിയാന്തഃ

കരണകളേബരമൊന്നിതൊക്കെയായി

വിരിയുമിതിന്നു വിരാമമെങ്ങും, വേറാ-

മറിവവനെന്നറിവോളമോർത്തിടേണം.        70


സവനമൊഴിഞ്ഞു സമത്വമാർന്നു നില്പീ-

ലവനിയിലാരുമനാദി ലീലയത്രേ;

അവിരളമാകുമിതാകവേയറിഞ്ഞാ-

ലവനതിരറ്റ സുഖം ഭവിച്ചിടുന്നു.        71


ക്രിയയൊരു കൂറിതവിദ്യ; കേവലം ചി-

ന്മയി മറുകൂറിതു വിദ്യ; മായയാലേ

നിയതമിതിങ്ങനെ നിൽക്കിലും പിരിഞ്ഞ-

ദ്ദ്വയപരഭാവന തുര്യമേകിടുന്നു.        72


ഒരു പൊരുളിങ്കലനേകമുണ്ടനേകം

പൊരുളിലൊരർത്ഥവുമെന്ന ബുദ്ധിയാലേ

അറിവിലടങ്ങുമഭേദമായിതെല്ലാ-

വരുമറിവീലതിഗോപനീയമാകും.        73


പൊടിയൊരു ഭൂവിലസംഖ്യമപ്പൊടിക്കുൾ-

പ്പെടുമൊരു ഭൂവിതിനില്ല ഭിന്നഭാവം;

ജഡമമരുന്നതുപോലെ ചിത്തിലും ചി-

ത്തുടലിലുമിങ്ങിതിനാലിതോർക്കിലേകം.        74


പ്രകൃതി ജലം തനു ഫേനമാഴിയാത്മാ-

വഹമഹമെന്നലയുന്നതൂർമ്മിജാലം

അകമലരാർന്നറിവൊക്കെ മുത്തുതാൻ താൻ

നുകരുവതാമമൃതായതിങ്ങു നൂനം.        75


മണലളവറ്റു ചൊരിഞ്ഞ വാപിയിന്മേ-

ലണിയണിയായല വീശിടുന്ന വണ്ണം

അനൃതപരമ്പര വീശിയന്തരാത്മാ-

വിനെയകമേ ബഹുരൂപമാക്കിടുന്നു.        76


പരമൊരു വിണ്ണു, പരന്ന ശക്തി കാറ്റാ-

മറിവനലൻ, ജല, മക്ഷ, മിന്ദ്രിയാർത്ഥം

ധരണി, യിതിങ്ങനെയഞ്ചു തത്വമായ് നി-

ന്നെരിയുമിതിന്റെ രഹസ്യമേകമാകും.        77


മരണവുമില്ല, പുറപ്പുമില്ല വാഴ്വും

നരസുരരാദിയുമില്ല നാമരൂപം,

മരുവിലമർന്ന മരീചിനീരുപോൽ നിൽ-

പൊരു പൊരുളാം പൊരുളല്ലിതോർത്തിടേണം.        78


ജനിസമയം സ്ഥിതിയില്ല ജന്മിയന്യ-

ക്ഷണമതിലില്ലിതിരിപ്പതെപ്രകാരം?

ഹനനവുമിങ്ങനെ തന്നെയാകയാലേ

ജനനവുമില്ലിതു ചിത്പ്രഭാവമെല്ലാം.        79


സ്ഥിതിഗതിപോലെ വിരോധിയായ സൃഷ്ടി-

സ്ഥിതിലയമെങ്ങൊരു ദിക്കിലൊത്തു വാഴും?

ഗതിയിവ മൂന്നിനുമെങ്ങുമില്ലിതോർത്താൽ

ക്ഷിതി മുതലായവ ഗീരു മാത്രമാകും.        80


പ്രകൃതി പിരിഞ്ഞൊരു കൂറു ഭോക്തൃരൂപം

സകലവുമായ് വെളിയേ സമുല്ലസിക്കും

ഇഹപരമാമൊരു കൂറിദന്തയാലേ

വികസിതമാമിതു ഭോഗ്യവിശ്വമാകും.        81


അരണി കടഞ്ഞെഴുമഗ്നി പോലെയാരാ-

യ്‌വവരിലിരുന്നതിരറ്റെഴും വിവേകം

പരമചിദംബരമാർന്ന ഭാനുവായ് നി-

ന്നെരിയുമതിന്നിരയായിടുന്നു സർവ്വം.        82


ഉടയുമിരിക്കുമുദിക്കുമൊന്നു മാറി-

ത്തുടരുമിതിങ്ങുടലിൻ സ്വഭാവമാകും

മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ-

വിടരറുമൊന്നിതു നിർവ്വികാരമാകും.        83


അറിവതിനാലവനീവികാരമുണ്ടെ-

ന്നരുളുമിതോർക്കിലസത്യമുള്ളതുർവ്വീഃ

നിരവധിയായ് നിലയറ്റു നിൽപ്പതെല്ലാ-

മറിവിലെഴും പ്രകൃതിസ്വരൂപമാകും.        84


നിഴലൊരു ബിംബമപേക്ഷിയാതെ നില്പീ-

ലെഴുമുലകെങ്ങുമബിംബമാകയാലേ

നിഴലുമതല്ലിതു നേരുമല്ല വിദ്വാ-

നെഴുതിയിടും ഫണിപോലെ കാണുമെല്ലാം.        85


തനു മുതലായതു സർവ്വമൊന്നിലൊന്നി-

ല്ലനൃതവുമായതിനാലെയന്യഭാഗം

അനുദിനമസ്തമിയാതിരിക്കയാലേ

പുനരൃതരൂപവുമായ്പ്പൊലിഞ്ഞിടുന്നു.        86


തനിയെയിതൊക്കെയുമുണ്ടു തമ്മിലോരോ-

രിനമിതരങ്ങളിലില്ലയിപ്രകാരം

തനു, മുതലായതു സത്തുമല്ല, യോർത്താ-

ലനൃതവുമല്ലതവാച്യമായിടുന്നു.        87


സകലവുമുള്ളതുതന്നെ തത്വചിന്താ-

ഗ്രഹനിതു സർവ്വവുമേകമായ് ഗ്രഹിക്കും;

അകമുഖമായറിയായ്കിൽ മായയാം വൻ-

പക പലതും ഭ്രമമേകിടുന്നു പാരം.        88


അറിവിലിരുന്ന സദസ്തിയെന്നസംഖ്യം

പൊരിയിളകിബ്ഭുവനം സ്ഫുരിക്കയാലേ

അറിവിനെ വിട്ടൊരു വസ്തുവന്യമില്ലെ-

ന്നറിയണമീയറിവൈകരൂപ്യമേകും.        89


അനൃതമൊരസ്തിതയേ മറയ്ക്കുകില്ലെ-

ന്നനുഭവമുണ്ടു സദസ്തിയെന്നിവണ്ണം

അനുപദമസ്തിതയാലിതാവൃതം സദ്-

ഘനമതിനാലേ കളേബരാദികാര്യം.        90


പ്രിയവിഷയം പ്രതിചെയ്തിടും പ്രയത്നം

നിയതവുമങ്ങനെ തന്നെ നിൽക്കയാലേ

പ്രിയമജമവ്യയമപ്രമേയമേകാൻ

ദ്വയമിതുതാൻ സുഖമാർന്നു നിന്നിടുന്നു.        91


വ്യയമണയാതെ വെളിക്കു വേല ചെയ്യും

നിയമമിരിപ്പതു കൊണ്ടു നിത്യമാകും

പ്രിയമകമേ പിരിയാതെയുണ്ടിതിന്നീ

ക്രിയയൊരു കേവലബാഹ്യലിംഗമാകും.        92


ചലമുടലറ്റ തനിക്കു തന്റെയാത്മാ-

വിലുമധികം പ്രിയവസ്തുവില്ലയന്യം;

വിലസിടുമാത്മഗതപ്രിയം വിടാതീ

നിലയിലിരിപ്പതുകൊണ്ടു നിത്യമാത്മാ.        93


ഉലകവുമുള്ളതുമായ്ക്കലർന്നു നിൽക്കും

നില വലുതായൊരു നീതികേടിതത്രേ

അറുതിയിടാനരുതാതവാങ്മനോഗോ-

ചരമിതിലെങ്ങു ചരിച്ചിടും പ്രമാണം.        94


വിപുലതയാർന്ന വിനോദവിദ്യ മായാ-

വ്യവഹിതയായ് വിലസുന്ന വിശ്വവീര്യം

ഇവളിവളിങ്ങവതീർണ്ണയായിടും, ത-

ന്നവയവമണ്ഡകടാഹകോടിയാകും.        95


അണുവുമഖണ്ഡവുമസ്തി നാസ്‌തിയെന്നി-

ങ്ങനെ വിലസുന്നിരുഭാഗമായി രണ്ടും;

അണയുമനന്തരമസ്‌തി നാസ്‌തിയെന്നീ-

യനുഭവവും നിലയറ്റു നിന്നുപോകും.        96


അണുവറിവിൻ മഹിമാവിലങ്ഗമില്ലാ-

തണയുമഖണ്ഡവുമന്നു പൂർണ്ണമാകും;

അനുഭവിയാതറിവീലഖണ്ഡമാം ചിദ്-

ഘനമിതു മൌനഘനാമൃതാബ്ധിയാകും.        97


ഇതുവരെ നാമൊരു വസ്തുവിങ്ങറിഞ്ഞീ-

ലതിസുഖമെന്നനിശം കഥിക്കയാലേ

മതി മുതലായവ മാറിയാലുമാത്മാ-

സ്വതയഴിയാതറിവെന്നു ചൊല്ലിടേണം.        98


അറിവഹമെന്നതുരണ്ടുമേകമാമാ-

വരണമൊഴിഞ്ഞവനന്യനുണ്ടു വാദം,

അറിവിനെ വിട്ടഹമന്യമാകുമെന്നാ-

ലറിവിനെയിങ്ങറിയാനുമാരുമില്ല.        99


അതുമിതുമല്ല സദർത്ഥമല്ലഹം സ-

ച്ചിതമൃതമെന്നു തെളിഞ്ഞു ധീരനായി

സദസദിതി പ്രതിപത്തിയറ്റു സത്തോ-

മിതിമൃദുവായ് മൃദുവായമർന്നിടേണം!        100


No comments:

Post a Comment