Sunday, July 22, 2018


                             


                                        സന്ധ്യ നാമം


രാമ രാമ രാമ രാമ രാമ രാമ രാമ
രാമ രാമ രാമ രാമ രാമ രാമ പാഹിമാം

രാഘവാ മനോഹരാ മുകുന്ദ രാമ പാഹിമാം
രാവണാന്തകാ മുകുന്ദ രാമ രാമ പാഹിമാം

ഭക്തി മുക്തി ദായകാ പുരന്ദരാദി സേവിതാ
ഭാഗ്യ വാരിധേ ജയാ മുകുന്ദ രാമ പാഹിമാം

ദീനതകൾ നീക്കി നീയനുഗ്രഹിക്ക സാദരം
മാനവ ശിഖാമണേ മുകുന്ദ രാമ പാഹിമാം

നിൻ ചരിത മോതുവാൻ നിനവിലോർമ്മ തോന്നണം
പഞ്ചസായ കോപമാ മുകുന്ദ രാമ പാഹിമാം

ശങ്കരാ സദാശിവാ നമഃ ശിവായ മംഗളാ
ചന്ദ്രശേഖരാ ഭഗവൽ ഭക്തി കൊണ്ടു ഞാനിതാ

രാമ മന്ത്ര മോതിടുന്നിതാമയങ്ങൾ നീങ്ങുവാൻ
രാമ രാഘവാ മുകുന്ദ രാമ രാമ പാഹിമാം

ഭക്ത വത്സലാ മുകുന്ദ പത്മനാഭ പാഹിമാം
പന്നഗാരി വാഹനാ മുകുന്ദ രാമ പാഹിമാം

കാൽത്തളിരടി യിണ കനിഞ്ഞു കൂപ്പുമെന്നുടെ
കാലദോഷമാകവേ കളഞ്ഞു രക്ഷ ചെയ്കമാം

പാരിടേ ദരിദ്ര ദുഃഖ മേകിടാതെനിക്കു നീ
ഭൂരിമോദ മേകണം മുകുന്ദ രാമ പാഹിമാം

ശ്രീകരം ഭവിക്കണമെനിക്കു ശ്രീപതേ വിഭോ
ശ്രീനിധേ ദയാനിധേ മുകുന്ദ രാമ പാഹിമാം

വിഘ്നമൊക്കെയുമകറ്റി വിശ്വ കീർത്തി പൂർത്തിയായ്
വന്നീടാനനുഗ്രഹിക്ക രാമ രാമ പാഹിമാം

വിത്തവാനുമാകണം വിശേഷ ബുദ്ധി തോന്നണം
വിശ്വനായകാ വിഭോ മുകുന്ദ രാമ പാഹിമാം

രോഗ പീഡ വന്നണഞ്ഞു രോഗിയായ് വലഞ്ഞിടാതെ
ദേഹ രക്ഷ ചെയ്യണം മുകുന്ദ രാമ പാഹിമാം

പുത്ര മിത്ര ദാര ദുഃഖമെത്രയുമൊഴിച്ചു നീ
മിത്രവംശ സംഭവാ മുകുന്ദ രാമ പാഹിമാം

ജന്മമുക്തി വന്നിടാനുമിന്നെനിക്കൊരു വരം
ജാതമായ് വരേണമേ മുകുന്ദ രാമ പാഹിമാം

ജാനകീ മനോഹരാ മനോഭി രാമ പാഹിമാം
ദീന രക്ഷകാ വിഭോ മുകുന്ദ രാമ പാഹിമാം

ശിക്ഷയോടു മത്സ്യമായവതരിച്ച മാധവാ
വക്ഷസാങ്കിതം ഭാവിച്ച രാമ രാമ പാഹിമാം

ധർമ്മമോടു മന്ദരമുയർത്തുവാനായങ്ങുടൻ
കൂർമ്മമായവതരിച്ച രാമരാമ പാഹിമാം

പാരിടം പിളർന്നു ചെന്നതേറ്റമേലിൽ ഭൂമിയേ
പന്നിയായി വീണ്ടു കൊണ്ട രാമ രാമ പാഹിമാം.

നാരസിംഹ രൂപമായവതരിച്ചു നീപുരാ
നീതിയായ് ഹിരണ്യനെ ഹനിച്ച രാമ പാഹിമാം.

ജഗത്രയങ്ങൾ മൂന്നടിയായങ്ങളന്നു വാങ്ങുവാൻ
ജാതനായ വാമനാ മുകുന്ദ രാമ പാഹിമാം.

ഭംഗിയോടു ഭൂമി തന്നെ ബ്രാഹ്മണർക്കു നല്കുവാൻ
ഭാർഗ്ഗവനായ് വന്നുദിച്ച രാമ രാമ പാഹിമാം.

ഭൂമിഭാരമാശു തീർത്തു രക്ഷചെയ്‍വതിന്നഹോ
ബ്രഹ്മ ദേവനാൽ വരിച്ച രാമ രാമ പാഹിമാം.
ആകയാലയോദ്ധ്യ മന്നനാം ദശരഥനുടെ
ആത്മ പുത്രനായ്‌ ജനിച്ച രാമ രാമ പാഹിമാം.

സോദരന്മാർ മൂവരോടുമാദരേണ മന്ദിരേ
സാദരം വളർന്നൊരെൻ മുകുന്ദ രാമ പാഹിമാം.

യാഗരക്ഷ ചെയ്‍വതിന്നു യോഗിയാം മുനീന്ദ്രനോ-
ടാഗമിച്ച രാഘവാ മുകുന്ദ രാമ പാഹിമാം.

വില്ലുമമ്പുമായ് പിറകെ ലക്ഷ്മണനുമായുടൻ
ഉല്ലസിച്ചു നിർഗ്ഗമിച്ച രാമ രാമ പാഹിമാം.

മന്ത്രവും ഗ്രഹിച്ചു തത്ര ക്ഷുത്ത്രുഡാദിയുമൊഴിച്ചു
മോദമായ് വനം പുകിന്ത രാമ രാമ പാഹിമാം.

മാർഗ്ഗ മദ്ധ്യേ വന്നടുത്ത രാക്ഷസിയേ നിഗ്രഹിച്ചു
മാർഗ്ഗ വിഭ്രമം കെടുത്ത രാമ രാമ പാഹിമാം.

ദുഷ്ടരാം നിശാചരവധം കഴിച്ചു യാഗവും
പുഷ്ടമായ് മുടിച്ചു നീ മുകുന്ദ രാമ പാഹിമാം.

ആശ്രമേ മുനിയുമായിരുന്നു മൂന്നു വാസരം
ആശ്വസിച്ച രാഘവാ മുകുന്ദ രാമ പാഹിമാം.

അന്യനാളുഷസി പിന്നെ വിശ്വാമിത്രനോടുമായ്
അന്നവിടന്നു ഗമിച്ച രാമ രാമ പാഹിമാം

ഗൗതമന്റെ ശാപമേറ്റു കല്ലതായ് കിടന്നൊരു
കഞ്ജനേർ മിഴിക്കു മോക്ഷ മീണ്ട രാമ പാഹിമാം.

വിദേഹ രാജ്യമുൾപ്പുകിന്തു വിശ്വ നായകനുടെ
വിൽ മുറിച്ചു സീതയെ വരിച്ച രാമ പാഹിമാം.

പോന്നിടും ദശാന്തരേ എതിർത്തു വന്ന ഭാർഗ്ഗവൻ
തന്നെയും ജയിച്ചു നീ മുകുന്ദ രാമ പാഹിമാം

വന്നയോദ്ധ്യപുക്കു തന്റെ മന്ദിരേ ചിരംവസിച്ച
മന്നവാ മനോഹരാ മുകുന്ദ രാമ പാഹിമാം.

നാടുവാഴിയാക്കുവാനൊരുങ്ങി താതനപ്പൊഴേ
കാടുവാഴിയാക്കിയമ്മ രാമ രാമ പാഹിമാം.

അരസകം നിനച്ചിടാതെ ഭരതനങ്ങു രാജ്യവും
അഭിഷേകത്തിനാജ്ഞ ചെയ്ത രാമ രാമ പാഹിമാം.

താത കല്പന വഹിച്ചു തമ്പിയോടുമായ് വനേ
സീതയോടുമായ് ഗമിച്ച രാമ രാമ പാഹിമാം.

അച്ഛനോടുമമ്മയോടും ആശീർവാദവും വഹിച്ചു
തുച്ഛമായ വൽക്കലം ധരിച്ച രാമ പാഹിമാം.

മന്ത്രിയാം സുമന്ത്രരോടുമായ് രഥം കരേറി നീ
യന്ത്ര വേഗമായ് ഗമിച്ച രാമ രാമ പാഹിമാം.

വന്നൊരു ഗുഹനോടന്നു നന്ദി പൂർവ്വമായുടൻ
സന്നമായ് നദി കടന്ന രാമ രാമ പാഹിമാം.

പൂർത്തിയായ് ഭരദ്വാജന്റെ ആശ്രമേമകം പുകിന്തു
പ്രീതിയോടനുഗ്രഹിച്ച രാമ രാമ പാഹിമാം.

മാമുനീന്ദ്രനായിടുന്ന വാത്മീകിയേയും മുദാ
ക്ഷേമമോടനുഗ്രഹിച്ച രാമ രാമ പാഹിമാം

ചിത്രകൂടമാക്രമിച്ചു പർണ്ണശാലയും ചമച്ചു
ശുദ്ധപത്നിയോടുമങ്ങിരുന്ന രാമ പാഹിമാം

ഭാരത ഭാഷിതം ശ്രവിച്ചു പിതൃ കർമ്മ തർപ്പണങ്ങൾ
ഭക്തിയായ് കഴിച്ചവിടെ രാമ രാമ പാഹിമാം.

പാദുകം ഭരതനങ്ങു പൂജ ചെയ്തു കൊള്ളുവാൻ
പ്രീതിയായ് കൊടുത്തയച്ച രാമ രാമ പാഹിമാം

അത്രിതാപസാശ്രമേ ഗമിച്ചു നിങ്ങൾ മൂവരും
രാത്രിയും കഴിഞ്ഞവിടെയന്യനാളുഷസ്സതിൽ

യാത്രയായ നേരമത്രേ പദ്ധതിക്കെതിർത്തൊരു
വീരനാം വിരാധനേ വധിച്ച രാമ പാഹിമാം

തിരിച്ചു നീ സരസമായ് ശരഭംഗാശ്രമവുമാ -
സുതീഷ്ണ വാടവും കടന്ന രാമ രാമ പാഹിമാം.

അത്ഭുതാംഗനായിടും അഗസ്ത്യനേയുമഞ്ജസ
ആധി തീർത്തനുഗ്രഹിച്ച രാമ രാമ പാഹിമാം.

പഞ്ചസായ കോപമാ ഗമിച്ചു പിന്നെ നീ മുദാ
പഞ്ചവടി തന്നിലങ്ങിരുന്ന രാമ പാഹിമാം.

ശൂർപ്പണഖ തന്നുടെയ കർണ്ണ നാസികാകുചം
ശൂന്യ ലക്ഷ്മണാഗ്രജാ മുകുന്ദ രാമ പാഹിമാം.

വന്നൊരു ഖരാദിയേ വധിച്ചു മുക്തിയേകിയ
വാരിജ വിലോചനാ മുകുന്ദ രാമ പാഹിമാം

വഹ്നി മണ്ഡലത്തിലന്നു സീതയോ മറഞ്ഞു പിന്നെ
മായയായ സീതതൻ മനോഭിരാമ പാഹിമാം

മാരീചന്റെ മായയാൽ മദിച്ചു വന്ന മാനിനെ
മാനമായ് പിടിപ്പതിന്നു പോയ രാമ പാഹിമാം

ആശവിട്ടൊരുശരം തൊടുത്തയച്ചു സത്വരം
ഊശിയാക്കി മാനിനെ ഹനിച്ച രാമ പാഹിമാം

ലക്ഷ്മണൻ വരുന്നതങ്ങു കണ്ടുകാര്യമൊക്കെയും
തൽക്ഷണം ഗ്രഹിച്ചു കൊണ്ട രാമ രാമ പാഹിമാം.

പരുഷമൊക്കെയും പറഞ്ഞു തമ്പിയോടങ്ങീർഷ്യയാ
പരിതപിച്ചങ്ങാഗമിച്ച രാമ രാമ പാഹിമാം.

പത്നിയെ കാണാഞ്ഞിട്ടങ്ങു പിന്തിരിഞ്ഞു നോക്കിയും
പലവുരു പറഞ്ഞുകേണ രാമ രാമ പാഹിമാം.

കപടനാടകങ്ങളൊന്നു മോർത്തതില്ല ലക്ഷ്മണൻ
കൂടവേ നടന്നുഴന്ന രാമ രാമ പാഹിമാം.

പക്ഷിയാം ജടായുവോടു പത്നിതൻ വൃത്താന്തവും
ശിക്ഷയോടു കേട്ടറിഞ്ഞ രാമ രാമ പാഹിമാം.

ഭക്തനാം ജടായുവിന്നു മോക്ഷവും കൊടുത്തു പിന്നെ
ശക്തനാം കബന്ധനെ വധിച്ച രാമ പാഹിമാം

ശബരിയാശ്രമേ ഗമിച്ചു സർവ്വ കാര്യവും ഗ്രഹിച്ചു
ശബരിയും ഗതിയടഞ്ഞു രാമ രാമ പാഹിമാം.

ഋശ്യമൂക പാർശ്വമങ്ങണഞ്ഞനേരമഞ്ജസാ
വിശ്വസിച്ച മാരുതിയോടാഗമിച്ച രാഘവാ

അർക്ക പുത്രനായിടുന്ന സുഗ്രീവനെക്കണ്ടുതമ്മിൽ
സഖ്യവും കഴിച്ചുകൊണ്ട രാമ രാമ പാഹിമാം.

കുന്നെടുത്തെറിഞ്ഞു പിന്നെ തന്നുടെ പരാക്രമം
കാട്ടിനിന്ന രാഘവാ മുകുന്ദ രാമ പാഹിമാം

സപ്തസാലമേഴുമങ്ങൊരമ്പുകൊണ്ടു സത്വരം
ക്ളിപ്തമായ് പിളർന്നു നീ മുകുന്ദ രാമ പാഹിമാം

ഒളിച്ചു നിന്നു ബാലിയെ തിളച്ചയമ്പിനാലുടൻ
കൊലകഴിച്ച രാഘവാ മുകുന്ദ രാമ പാഹിമാം

വന്നണഞ്ഞ താരതന്റെ ഖിന്നതയകറ്റി നീ
സന്ന ധൈര്യമേകിവിട്ട രാമ രാമ പാഹിമാം.

അഗ്രജൻ മരിച്ചളവു സുഗ്രീവന്നു രാജ്യവും
ഉഗ്രമായ് കൊടുത്തോരെൻ മുകുന്ദ രാമ പാഹിമാം

നാലു മാസവും കഴിഞ്ഞു വന്നീടാഞ്ഞു സുഗ്രീവൻ
നാട്യമോടു തമ്പിയേയയച്ച രാമ പാഹിമാം

ദേവിയെത്തിരഞ്ഞു പോവതിന്നുവന്ന വാനര-
സേന കണ്ടു ഭാവ മാർന്ന രാമ രാമ പാഹിമാം.

അംഗുലീയമാശുപിന്നെ ആസ്ഥയോടുമപ്പോഴേ
അഞ്ജനാതനയനീണ്ട രാമ രാമ പാഹിമാം.

സീതയോടു ചൊൽവതിന്നു ശില്പമായവാക്യവും
ചന്തമോടു ചൊല്ലിവിട്ട രാമ രാമ പാഹിമാം.


ദേവിതൻ മുഖാര വിന്ദമാശു  കണ്ടിടാഞ്ഞഹോ
വേദനകൾ പൂണ്ടിരുന്ന രാമ രാമ പാഹിമാം.

വന്നതില്ല മാരുതി വരുന്നുവോ വരുന്നുവോ
എന്നു പാർത്തു പാർത്തിരുന്ന രാമ രാമ പാഹിമാം.

വന്നടിപണിഞ്ഞുനിന്നൊരഞ്ജനാതനയനെ
നന്ദി പൂർവ്വമാശ്ളേഷിച്ച  രാമ രാമ പാഹിമാം.

സീതയങ്ങു കാട്ടുവാൻ കൊടുത്തയച്ച നന്മണി
വീതശങ്കമായ് വഹിച്ച  രാമ രാമ പാഹിമാം.

ലങ്കതൻ വിശേഷവും ലവണ സാഗരം കടന്ന
സങ്കടങ്ങളും ഗ്രഹിച്ച  രാമ രാമ പാഹിമാം.

മങ്കമാർമണിയതായ ലങ്കാശ്രീ ഗമിച്ചതും
മാരുതിയാലങ്ങറിഞ്ഞ  രാമ രാമ പാഹിമാം.

നീളവേ തിരഞ്ഞു പിന്നെ സീതയങ്ങു കണ്ടതും
ആളിമാരുടെ ഭയങ്ങളാകെവന്നുരച്ചതും

ദേവിയോടുമാരുതിയടിപണിഞ്ഞു ചൊന്നതും
ദേവിയങ്ങതിന്നുടൻ പറഞ്ഞവാറുമൊക്കവേ

പൂവനമഴിച്ചതും പുരങ്ങളാശു കണ്ടതും
പുത്തനായ കോട്ടകൊത്തളങ്ങളങ്ങിടിച്ചതും

അക്ഷ കുമാരനെ നീഹനിച്ചുവെന്ന വാർത്തയും
അഞ്ജനാ തനയനാലറിഞ്ഞ രാമ പാഹിമാം.

ഇന്ദ്രജിത്തിനോടെതിർത്തു ബ്രഹ്മപാശമേറ്റതും
ഇംഗിതത്തോടങ്ങറിഞ്ഞ  രാമ രാമ പാഹിമാം.

ഭക്തനാം വിഭീഷണൻ തടുത്തുചൊന്ന നീതിയും
വ്യക്തമായറിഞ്ഞു കൊണ്ട  രാമ രാമ പാഹിമാം.

ലങ്ക ചുട്ടു ഭസ്മമാക്കി വന്ന മാരുതിക്കുടൻ

സങ്കടങ്ങളാശുതീർത്ത രാമ രാമ പാഹിമാം.

രാവണാവിചേഷ്ടിതങ്ങളങ്ങറിഞ്ഞു കൊണ്ടുടൻ
രാവണാ വധാത്തിനായെഴുന്ന  രാമ പാഹിമാം.

അഭയമോടുവന്നിരന്ന ഭക്തനാം വിഭീഷണന്നു
അപ്പോഴേ മുടികൊടുത്ത  രാമ രാമ പാഹിമാം.

ലങ്കയിൽ കടപ്പതിന്നു ലവണമാകുമബ്ധിയേ
ലക്ഷ്യമായ് ശരം തൊടുത്ത  രാമ രാമ പാഹിമാം.

വൻചിറതൊടുത്തു പിന്നെ വാച്ചമോദമോടുടൻ
വാരിധി കടന്നു ചെന്ന  രാമ രാമ പാഹിമാം.

രാക്ഷസാവധത്തിനായോരുങ്ങി വാനരരോടും
കാംക്ഷയോടു ചെന്നെതിർത്ത  രാമ രാമ പാഹിമാം.

യുദ്ധവും തുടർന്നു പിന്നെ ബദ്ധവൈരമോടുടൻ
ശസ്ത്രമാരി തൂകിനിന്ന  രാമ രാമ പാഹിമാം.

കമ്പമാർന്ന രാവണന്റെ തമ്പിയായ് വിലസിടുന്ന
കുംഭകർണ്ണനെ ഹനിച്ച  രാമ രാമ പാഹിമാം.

നാരദ സ്തുതികൾ കേട്ടു നന്മനം തെളിഞ്ഞുകൊണ്ടു
നന്ദിയോടനുഗ്രഹിച്ച  രാമ രാമ പാഹിമാം.

മേഘനാദവിക്രമന്റെയമ്പിനാൽ കപടമായ്
മേദിനിയോടാശുചേർന്ന രാമ രാമ പാഹിമാം.

അഞ്ജനാതനയനിങ്ങു കൊണ്ടുവന്നോരൗഷധാൽ
ആശ്വസിച്ച രാഘവാ മുകുന്ദ രാമ പാഹിമാം

ഇന്ദ്രജിത്തിനെ വധിച്ച സുന്ദരാ കുമാരനായ
ലക്ഷ്മണാഗ്രജാ! വിഭോ! മുകുന്ദ രാമ പാഹിമാം

ബന്ധുവാമഗസ്ത്യനോടു മന്ത്രവും ഗ്രഹിച്ചുതത്ര
ചന്തമായ് രണം തുടർന്ന രാമ രാമ പാഹിമാം.

ദുഷ്ടനാം ദശാനനന്റെ കണ്ഠവും മുറിച്ചു പിന്നെ
ശിഷ്ടരക്ഷ ചെയ്തുകൊണ്ട രാമ രാമ പാഹിമാം

രാക്ഷസാകുലം മുടിച്ചു രക്ഷയും വസുന്ധരക്കു
തൽക്ഷണേ വരുത്തി വച്ച രാമ രാമ പാഹിമാം.

വഹ്നി മണ്ഡലേയിരുന്ന സീതയെ വഹിച്ചു കൊണ്ടു
വന്നയോദ്ധ്യ പുക്കിരുന്ന രാമ രാമ പാഹിമാം.

രത്ന മകുടവും ധരിച്ചു ദേവിയോടു കൂടവേ
രത്ന മഞ്ച മങ്ങതിൽ വസിച്ച രാമ പാഹിമാം.

രാജ്യവാസിയായവർക്കു പൂജ്യനായിരുന്നു തത്ര
രാജ്യപാലനം വഹിച്ച രാമ രാമ പാഹിമാം.

സന്ധ്യനാമ സംഗ്രഹം കലി വിനാശനം പരം
സന്ധ്യനേരമിങ്ങനേ ജപിക്ക നമ്മൾ സാദരം

ഭക്തിയോടു സന്ധ്യനാമ കീർത്തനം കഥിച്ചു ഞാൻ
മുക്തി വന്നിടാൻ മുകുന്ദ രാമ പാഹിമാം.


                                                         ഹരിഃ ഓം

No comments:

Post a Comment